National
ന്യൂഡൽഹി: 1990ൽ നാല് വ്യോമസേന ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ കേസിൽ ജമ്മുകാഷ്മീർ ലിബറേഷൻ ഫ്രണ്ട് (ജെകെഎൽഎഫ്) വിഘടനവാദി നേതാവ് യാസിൻ മാലിക്കിന് തിരിച്ചടി.
ജമ്മു ടെററിസ്റ്റ് ആൻഡ് ഡിസ്റപ്റ്റീവ് ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട് (ടാഡ) കോടതിയിൽ രണ്ട് പ്രധാന ദൃക്സാക്ഷികൾ യാസിൻ മാലിക്കിനെതിരെ മൊഴി നൽകി.
സ്ക്വാഡ്രൺ ലീഡർ രവി ഖന്ന ഉൾപ്പെടെ നാല് വ്യോമസേനാ സൈനികർ കൊല്ലപ്പെടുകയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്ത ആക്രമണത്തിലെ പ്രധാന ആക്രമി മാലിക്കാണെന്ന് ദൃക്സാക്ഷി തിരിച്ചറിഞ്ഞു.
വെടിവയ്പ്പിൽ ഉൾപ്പെട്ട മറ്റ് മൂന്ന് പ്രതികളായ ഷൗക്കത്ത് ബക്ഷി, നന്ന ജി, ജാവേദ് അഹമ്മദ് എന്നിവരെയും പ്രധാന സാക്ഷി തിരിച്ചറിഞ്ഞു. നന്ന ജി തനിക്കെതിരെ എകെ 47 ചൂണ്ടിയതും ദൃസാക്ഷി ഓർത്തെടുത്തു. പരിക്കേറ്റ ഒരു ഉദ്യോഗസ്ഥനെ എങ്ങനെ ആശുപത്രിയിലെത്തിച്ചെന്നും അദ്ദേഹം വിശദീകരിച്ചു.
അടുത്ത ദിവസമാണ് പരിക്കേറ്റ നാല് ഉദ്യോഗസ്ഥർ മരിച്ചതായി ഞങ്ങൾ അറിഞ്ഞതെന്നും ദൃസാക്ഷി പറഞ്ഞു. ഭീകരവാദ ധനസഹായ കേസിൽ ഡൽഹിയിലെ തിഹാർ ജയിലിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന മാലിക് വീഡിയോ കോൺഫറൻസിംഗ് വഴിയാണ് കോടതിയിൽ ഹാജരായത്.
വാദം കേൾക്കുമ്പോൾ സിബിഐയുടെ സ്പെഷ്യൽ പ്രോസിക്യൂട്ടർ എസ്.കെ. ഭട്ട് സന്നിഹിതനായിരുന്നു. അടുത്ത വാദം കേൾക്കൽ നവംബർ 29 നാണ്.
സംഭവം നടന്ന് 35 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിചാരണ നടക്കുന്നത്. മാലിക്കും മറ്റ് പ്രതികൾക്കുമെതിരെ ശക്തമായ തെളിവുകൾ എസ്.കെ. ഭട്ടിന്റെ നേതൃത്വത്തിലുള്ള പ്രോസിക്യൂഷൻ ഹാജരാക്കിയിട്ടുണ്ട്.
National
ചെന്നൈ: തമിഴ്നാട്ടില്‍ വ്യോമ സേനയുടെ പരിശീലന വിമാനം തകര്‍ന്ന് അപകടം. ചെന്നൈ താംബരത്തിന് സമീപം തിരുപ്പോരൂരില്‍ ആണ് വിമാനം തകര്‍ന്നു വീണത്.
താംബരം വ്യോമസേനാ താവളത്തില്‍ നിന്നു പറന്നുയര്‍ന്ന വിമാനം മിനിറ്റുകള്‍ക്കകം തകര്‍ന്നു വീഴുകയായിരുന്നു. വ്യോമസേനയുടെ പിസി-7 പിലാറ്റസ് വിഭാഗത്തില്‍പ്പെട്ട ബേസിക് ട്രെയിനര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
പൈലറ്റ് കൃത്യസമയത്ത് തന്നെ പാരച്യൂട്ട് ഉപയോഗിച്ച് പുറത്തേക്ക് ചാടിയതിനാല്‍ സുരക്ഷിതനാണെന്ന് വ്യോമസേന അറിയിച്ചു. നാശനഷ്ടത്തിന്റെ വ്യാപ്തി വ്യക്തമല്ല.
അപകടത്തെ കുറിച്ച് കോര്‍ട്ട് ഓഫ് എന്‍ക്വയറി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് വ്യോമസേന പത്രക്കുറിപ്പില്‍ അറിയിച്ചു.
Kerala
തിരുവനന്തപുരം: ലക്ഷദ്വീപിലേക്ക് മരുന്നും അവശ്യസാധനങ്ങളും എത്തിക്കാൻ കടലിനു മുകളിലൂടെ പറക്കുന്ന ഡ്രോണുകൾ ഒരുക്കാൻ വ്യോമസേന.
സൈനിക ആവശ്യങ്ങൾക്കും ആളില്ലാ ദ്വീപുകൾ അടക്കം നിരീക്ഷിക്കുന്നതിനുമായി ഡ്രോണുകൾ സജ്ജമാക്കാൻ നടപടി തുടങ്ങിയതായി വ്യോമസേന ഉപ മേധാവി എയർമാർഷൽ നർമദേശ്വർ തിവാരി പത്രസമ്മേളനത്തിൽ പറഞ്ഞു.
300 കിലോഗ്രാം വരെ ഭാരവും വഹിച്ച് 500 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ കഴിയുന്ന വിവിധോദ്ദേശ്യ ഡ്രോണുകളാണ് സ്വകാര്യമേഖലയുടെ സഹകരണത്തോടെ നിർമിക്കാൻ ഉദ്ദേശിക്കുന്നത്. ഇവ കുറഞ്ഞത് അഞ്ചു മണിക്കൂറെങ്കിലും പറക്കാനും സാധനങ്ങൾ എത്തിച്ച ശേഷം തിരികെയെത്താനും കഴിയുന്നവയാകണം.
പ്രളയം അടക്കമുള്ള പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുന്പോൾ മരുന്നും അവശ്യസാധനങ്ങളും ഇതുവഴി എത്തിക്കാനാകും. ദ്വീപുകളിൽ സൈനിക സാന്നിധ്യം ഉറപ്പാക്കാനും നിരീക്ഷണം അടക്കമുള്ള ഇന്റലിജൻസ് സംവിധാനത്തിനും ഇതുവഴി കഴിയും.
National
ന്യൂഡല്‍ഹി: ഇന്ത്യൻ വ്യോമസേനയുടെ 93-ാം വാര്‍ഷികാഘോഷത്തിൽ വൈറലായി ഡിന്നർ മെനു. ഓപ്പറേഷന് സിന്ദൂരില്‍ വ്യോമസേന ലക്ഷ്യം വച്ച നഗരങ്ങളുടെയും സ്ഥലങ്ങളുടെയും പേരുകളാണ് ഓരോ വിഭവത്തിനും നല്‍കിയിരിക്കുന്നത്.
മെനുവില്‍ റാവല്‍പിണ്ടി ചിക്കന്‍ ടിക്ക മസാല, ഭോലാരി പനീര്‍ മേത്തി മലായ്, ബാലാകോട്ട് തിരമിസു തുടങ്ങിയ പേരുള്ള വിഭവങ്ങള്‍ ഇടംപിടിച്ചു. ജെയ്ഷെ മുഹമ്മദ് ആസ്ഥാനമായ ബഹാവൽപൂരിനെ ആക്രമിച്ചതിനെ അനുസ്മരിച്ച് ബഹാവൽപൂർ നാൻ ആണ് മെനുവില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
മധുരവിഭവങ്ങളായ ഡെസേർട്ടുകളുടെ കൂട്ടത്തിലും ഇതേ രീതിയാണ് സ്വീകരിച്ചിരിക്കുന്നത്. ബലാക്കോട്ട് ടിറാമിസു, മുസാഫറാബാദ് കുൽഫി ഫലൂദ, മുരിദ്കെ മീഠാ പാൻ എന്നിവയാണ് പട്ടികയിലുള്ളത്.
District News
തകരാര്‍ പരിഹരിക്കാതിരുന്നാൽ മടക്കം ചരക്കുവിമാനത്തില്‍
വലിയതുറ: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ ആഴ്ചകള്‍ക്ക് മുമ്പ് എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തിയ ബ്രിട്ടന്റെ അമേരിക്കന്‍ നിര്‍മിത യുദ്ധവിമാനം എഫ്-35 ബി തിരികെ കൊണ്ടുപോകാനായി ബ്രിട്ടനില്‍ നിന്നും 25 പേരടങ്ങുന്ന വിദഗ്ധ സംഘം ഇന്നെത്തും. ലോക്ഹീഡ് സി 130 ഹേര്ക്കുലിസ് എന്ന പടുകൂറ്റന്‍ വിമാനാവുമായാണ് സംഘം എത്തുക.
വിമാനം കേടുപാടുകള്‍ തീര്‍ത്തു തിരികെ പറത്തിക്കൊണ്ടുപോകാന്‍ കഴിയാതെ വന്നാല്‍ ചിറകുകള് ഇളക്കിമാറ്റി ചരക്കുവിമാനത്തില്‍ കൊണ്ടുപോകാന്‍ ലക്ഷ്യമിട്ടാണ് സംഘം എത്തുന്നത്. സംഘത്തില്‍ വിമാന നിര്‍മാതാക്കളായ ലോക്ഹീഡ് മാര്‍ട്ടിന്റെ സാങ്കേതിക വിദഗ്ധരും ഉണ്ടാകുമെന്നാണ് സൂചന.
അറബിക്കടലില്‍ സൈനികാഭ്യാസത്തിനെത്തിച്ച എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് എന്ന യുദ്ധക്കപ്പലില്‍നിന്നു പറന്നുയര്‍ന്ന എഫ്-35 ബി യുദ്ധവിമാനം മോശം കാലാവസ്ഥയെതുടര്‍ന്ന് ആകാശത്ത് ഏറെ നേരം വട്ടമിട്ടുപറന്നതിനെത്തുടര്ന്ന് ഇന്ധനക്കുറവ് കാരണം ജൂണ്‍ 14ന് രാത്രി 9.30 ഓടുകൂടിയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തിയത്.
തുടര്‍ന്ന് അടുത്ത ദിവസം ഇന്ധനം നിറച്ചെങ്കിലും സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്നു മടങ്ങി പോകാന്‍ കഴിഞ്ഞിരുന്നില്ല. അറബിക്കടലില്‍ നങ്കൂരമിട്ടിരുന്ന ബ്രിട്ടന്റെതന്നെ യുദ്ധകപ്പലായ എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സില്‍ നിന്നും ഏഴുപേരടങ്ങുന്ന സംഘം ആദ്യം എത്തി പരിശോധിച്ചെങ്കിലും സംഘത്തിന് തകരാര്‍ കണ്ടെത്താനോ പരിഹരിക്കുന്നതിനോ കഴിഞ്ഞിരുന്നില്ല.
ദിവസങ്ങള്‍ നീണ്ടുപോയതിനെത്തുടര്‍ന്നാണ് അന്താരാഷ്ടവിമാനത്താവളത്തില്നിന്നും വിമാനം ആഭ്യന്തര ടെര്‍മിനലിനോടു ചേര്‍ന്നുള്ള നാലാം നമ്പര്‍ ബേയില്‍ സിഐഎസ്എഫിന്റെ സുരക്ഷാ വലയത്തിലേക്ക് എഫ്-35 വിമാനം മാറ്റിയത്.
District News
കോഴിക്കോട് ചാലിയത്ത് ഒരു വ്യോമപ്രതിരോധ കേന്ദ്രം സ്ഥാപിക്കാൻ ഇന്ത്യൻ വ്യോമസേന നിർദേശം സമർപ്പിച്ചതായി ജില്ലാ കളക്ടർ സ്\u200cനേഹിൽ കുമാർ സിംഗ് അറിയിച്ചു. മിസൈലുകളും മറ്റ് വ്യോമ ഭീഷണികളും കണ്ടെത്താൻ കഴിയുന്ന അത്യാധുനിക റഡാർ സംവിധാനങ്ങളാണ് ഇത്തരം കേന്ദ്രങ്ങളിൽ പ്രാഥമികമായി ഉണ്ടാകുക. ഇത് വ്യോമസേനയുടെ സംയോജിത വ്യോമ കമാൻഡ് ആൻഡ് കൺട്രോൾ സിസ്റ്റത്തിന്റെ (IACCS) അവിഭാജ്യ ഘടകമാണ്.
നിലവിൽ പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ആൻഡ് ഡെവലപ്\u200cമെന്റ് ഇൻ ഡിഫൻസ് ഷിപ്പ്\u200cബിൽഡിംഗിന്റെ (NIRDESH) കൈവശമുള്ള 40 ഏക്കർ ഭൂമിയാണ് വ്യോമസേന ആവശ്യപ്പെട്ടിരിക്കുന്നത്. ബേപ്പൂർ തുറമുഖത്തിന് എതിർവശത്തായും ചാലിയാർ പുഴയുടെ വടക്ക് ഭാഗത്തും കടലുണ്ടി പുഴയുടെ തെക്ക് ഭാഗത്തും കോനോളി കനാലിന്റെ കിഴക്ക് ഭാഗത്തുമയാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. തന്ത്രപ്രധാനമായ ഈ തീരദേശ സ്ഥാനം കാരണമാണ് വ്യോമസേന ഈ സ്ഥലം ആവശ്യപ്പെട്ടതെന്ന് കളക്ടർ പറഞ്ഞു.
ഭൂമി കൈമാറ്റം ചെയ്യുന്നതിന് വിവിധ സർക്കാർ ഏജൻസികളുടെ ഏകോപനം ആവശ്യമാണെന്നും നിലവിൽ NIRDESH പദ്ധതിയുമായി മുന്നോട്ട് പോകുന്നുണ്ടോ എന്ന് സ്ഥിരീകരണം ലഭിക്കേണ്ടതുണ്ടെന്നും കളക്ടർ കൂട്ടിച്ചേർത്തു. ഈ പദ്ധതി യാഥാർത്ഥ്യമായാൽ കോഴിക്കോടിന് അത് വലിയ നേട്ടമാകും.